Nov 29, 2009

വിപ്ലവം

നൊമ്പരം മാത്രം പേറും നെഞ്ചിലെ നെരിപ്പോടില്‍
കാലം കനല്‍ക്കട്ടകള്‍ കൂട്ടുന്നു വീണ്ടും വീണ്ടും

കണ്ണില്‍ നീരൂറിക്കൂടി കവിളില്‍ തലോടുമ്പോള്‍
കാലമൊരു കനലായെത്തി അതിനെ വിഴുങ്ങുന്നു

മൂക്കിലെ കയര്‍ത്തുമ്പിനായത്തിനോപ്പം നീങ്ങി
ദേഹി നീര്‍ത്തുള്ളിക്കായി യാചിച്ചു കരയുമ്പോള്‍

യോഗവും വിധിയും ചേര്‍ന്നു പിന്നിട്ട ജന്മത്തിന്റെ
പാപ പുണ്യങ്ങള്‍ സ്വന്തം മാറാപ്പിലടുക്കുന്നു.

പുരുഷാര്‍ത്ഥങ്ങള്‍ നാലും ചവച്ചു തുപ്പിപ്പോയ
ദേഹം അപ്പോഴും ചിരി നിര്‍ത്താതെ തുടരുന്നു!!!

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍
ഉണ്ടായോ ഇണ്ടല്‍? മിണ്ടാവതല്ല മമ!!!

മൂത്ര ശങ്കയാല്‍ ഓര്‍മ പിണങ്ങിപ്പോയിട്ടാകാം
മുത്തശ്ശി നാമം ജപം നിര്‍ത്തിയിട്ടെഴുന്നേറ്റു.

Nov 24, 2009

നൊമ്പരം

സങ്കടപ്പെരുമഴ നനഞ്ഞ മുറ്റത്തുനിന്നിനിയും മാഞ്ഞിട്ടില്ല
കളിവണ്ടിതന്‍ ചക്ക്രപ്പാടും കുഞ്ഞു കാലടികളും.
നെഞ്ചിലെ കിളി വീണ്ടും ചിറകിട്ടടിക്കുന്നു, ഉള്ളില്‍
തിങ്ങുന്ന മൌനം മുറിഞ്ഞ് ഈവിധമൊഴുകുന്നു.
മഞ്ഞു വീണിലത്തുംബിലൂടിറ്റു വീഴും ജലത്തുള്ളിപോല്‍
വീണ്ടും നോവിന്നിവിടെ വീണലിയുന്നു.
വലിയും ചരടിന്‍ തുംബിലിഴയും കളിവണ്ടിതന്‍
കരയും ചക്ക്രത്തിന്റെ നോവെന്നിലുപേക്ഷിച്ചു
കാറ്റിന്റെ വിളിക്കൊപ്പം ഏതു സ്വാതന്ത്ര്യത്തിന്റെ
വഴിയില്‍ നീ മറന്നു പോയ്നിന്റെ ഈ കളിപ്പാട്ടം?
നന്മകള്‍ മാത്രം പൂക്കും കണ്ണുകളടഞ്ഞേ പോയി
തിരിച്ചു വാങ്ങീ തന്ന സമ്മാനം ജഗദീശ്വരന്‍
കണ്ണുകള്‍ നല്‍കി വീണ്ടും തിരികെ വാങ്ങിക്കുവോന്‍
സൃഷ്ടികര്‍ത്താവായാലും എത്രയും ദുഷ്ടന്‍ തന്നെ.


മൂന്നു വയസ്സുള്ള ഒരു കുട്ടിയുടെ പിതാവാണ് ഞാനും......
ഞാന്‍ മനസ്സിലാക്കുന്നു......
ആ വേദന.......
ഇവിടെ ഞാനതു പങ്കു വയ്ക്കട്ടെ