Nov 29, 2009

വിപ്ലവം

നൊമ്പരം മാത്രം പേറും നെഞ്ചിലെ നെരിപ്പോടില്‍
കാലം കനല്‍ക്കട്ടകള്‍ കൂട്ടുന്നു വീണ്ടും വീണ്ടും

കണ്ണില്‍ നീരൂറിക്കൂടി കവിളില്‍ തലോടുമ്പോള്‍
കാലമൊരു കനലായെത്തി അതിനെ വിഴുങ്ങുന്നു

മൂക്കിലെ കയര്‍ത്തുമ്പിനായത്തിനോപ്പം നീങ്ങി
ദേഹി നീര്‍ത്തുള്ളിക്കായി യാചിച്ചു കരയുമ്പോള്‍

യോഗവും വിധിയും ചേര്‍ന്നു പിന്നിട്ട ജന്മത്തിന്റെ
പാപ പുണ്യങ്ങള്‍ സ്വന്തം മാറാപ്പിലടുക്കുന്നു.

പുരുഷാര്‍ത്ഥങ്ങള്‍ നാലും ചവച്ചു തുപ്പിപ്പോയ
ദേഹം അപ്പോഴും ചിരി നിര്‍ത്താതെ തുടരുന്നു!!!

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍
ഉണ്ടായോ ഇണ്ടല്‍? മിണ്ടാവതല്ല മമ!!!

മൂത്ര ശങ്കയാല്‍ ഓര്‍മ പിണങ്ങിപ്പോയിട്ടാകാം
മുത്തശ്ശി നാമം ജപം നിര്‍ത്തിയിട്ടെഴുന്നേറ്റു.

No comments:

Post a Comment